Showing posts with label കുഞ്ഞിക്കവിത. Show all posts
Showing posts with label കുഞ്ഞിക്കവിത. Show all posts

Monday, October 8, 2007

അണ്ണാറക്കണ്ണാ മാമ്പഴംതായോ

അണ്ണാറക്കണ്ണായെന്നന്‍പായകണ്ണാ നീ
നല്ലൊരുമാമ്പഴം കൊണ്ടുത്തായോ

തെക്കേവളപ്പിലെ തേന്മാവിന്‍ കൊമ്പത്തെ
തേനൂറും മാമ്പഴം കൊണ്ടുത്തായോ

കാക്കച്ചിയമ്മയാ ചക്കരമാമ്പഴം
കൊത്തും മുമ്പേയതിറുത്തുതായോ

കൊച്ചേച്ചിവന്നതുകാണും മുമ്പേവേഗം
ഞെട്ടൊന്നുപൊട്ടിച്ചിട്ടിങ്ങുതായോ

വന്‍‌മരച്ചില്ലകള്‍ കേറിയിറങ്ങുവാന്‍
വന്‍വിരുതുള്ളൊരു കൂട്ടുകാരാ

ആമരച്ചില്ലയില്‍ചെന്നുനീ വെക്കമാ-
മാമ്പഴം താഴേക്കൊന്നിട്ടുതായോ!



ഈ കവിത രേണു പാടിയിരിക്കുന്നതു കേള്‍ക്കണോ.ഇവിടെ ക്ലിക്ക് ചെയ്യൂ.

Thursday, September 27, 2007

പുതുമഴ പെരുമഴ

കാറ്റുവരുന്നേ കോളുവരുന്നേ,
വമ്പന്മഴയുടെ കോളുവരുന്നേ
ചറപറചറപറപെയ്യാനായി-
ട്ടിടവപ്പാതിക്കാറുവരുന്നേ.....

മാനമിരുണ്ടു കറുത്തുവരുന്നേ,
മാരിക്കാറുകളിളകിവരുന്നേ
മയിലുകളാമോദത്താല്‍ വര്‍ണ്ണ-
പ്പീലിവിരിച്ചിട്ടാടി നടന്നേ......

മാനത്തൂന്നൊരു പൂത്തിരിപോലാ
വെള്ളത്തുള്ളികള്‍ ചിതറിയെറിഞ്ഞേ
മുറ്റംനിറയെ വെള്ളക്കുമിളകള്‍,
പൂക്കുലപോലവ പൊട്ടിവിടര്‍ന്നേ....

വീശിയടിച്ചൊരുകാറ്റില്‍പ്പെട്ടാ
ചില്ലകളൊക്കെയുമാടിയുലഞ്ഞേ
മേടച്ചൂടിലുണങ്ങിമടുത്തൊരു
താരുലതാദികളീ‍റനണിഞ്ഞേ.....

പുഴയും, തൊടിയും, കിണറും, കുളവും
പുതുവെള്ളത്താല്‍ മുങ്ങിനിറഞ്ഞേ
പാടത്തും കൈത്തോട്ടീലുമെല്ലാം
പൊന്‍പരല്‍മീനുകള്‍ നീന്തിനടന്നേ..

വേനല്‍ച്ചൂടിലുണങ്ങിയ പാടം
പുത്തന്മഴയുടെ ഗന്ധമണിഞ്ഞേ
മണ്ണിലമര്‍ന്നുമയങ്ങിയുറങ്ങിയ
വിത്തുകളെല്ലാം കണ്ണുതുറന്നേ....

ആമഴ പുതുമഴ നനയാനായി
കുട്ടിളെല്ലാം തൊടിയില്‍ നിരന്നേ
പുത്തന്‍പൂക്കുടചൂടീട്ടവരാ
മഴയില്‍ മുങ്ങിരസിച്ചു നടന്നേ...














ചിത്രീകരണം : സഹയാത്രികന്‍

Sunday, September 23, 2007

മുണ്ടകന്‍ പാടത്തെ കാക്കപ്പെണ്ണ്

മുണ്ടകന്‍ പാടത്തെ പേരാലിന്‍ കൊമ്പത്ത്
കൂടൊന്നു കൂട്ടിയാക്കാക്കപ്പെണ്ണ്
ചുള്ളിക്കൊമ്പൊരോന്നടുക്കിയാ കൊമ്പത്ത്
കൂടൊന്നു കെട്ടിയാക്കാക്കപ്പെണ്ണ്......

പൊന്നിവൈക്കോലിനാല്‍മെത്തയിട്ടിട്ടതില്‍‍
മുട്ടകള്‍മൂന്നിട്ടേ കാക്കപ്പെണ്ണ്
തള്ളയാകാമെന്ന പൂതിയിലായ് മനം
തുള്ളിക്കളിച്ചു‍പോയ് കാക്കപ്പെണ്ണ്......

ആവഴിപോയൊരു പൂങ്കുയിലാപ്പാവം
കാക്കപ്പെണ്ണിന്‍ കൂട്ടില്‍കണ്ണുവച്ചു
കാക്കച്ചി തീറ്റയ്ക്കായ് പോയൊരുനേരത്താ-
കാക്കപ്പെണ്ണിന്‍ കൂട്ടില്‍ മുട്ടയിട്ടു.......

മുട്ടകള്‍ നാലെണ്ണമായൊരുകാരിയം
കാക്കപ്പെണ്ണൊട്ടുമറിഞ്ഞതില്ല
മുട്ടകള്‍മേലേ അടയിരുന്നൂ പെണ്ണ്
കുഞ്ഞുങ്ങളേയും കിനാവുകണ്ട്......

മുട്ടവിരിഞ്ഞുപുറത്തുവന്നു, കരി-
ങ്കുട്ടന്മാര്‍ കുഞ്ഞുങ്ങള്‍ നാലുപേരും
തീറ്റിച്ചും ലാളിച്ചും പോറ്റിയവരെയാ
കാക്കമ്മയേറ്റം കരുതലോടെ.....

ഏറെനാളായില്ലതിനുമുമ്പെതന്നെ
കുഞ്ഞിക്കുയിലു കുറുമ്പുകാട്ടി
കാക്കയും മക്കളും നോക്കിനില്‍ക്കേയവന്‍
ദൂരെപ്പറന്നുപറന്നുപോയി!