Tuesday, February 19, 2008

എന്തു രസം....!!

മഞ്ഞിന്‍‌തട്ടമണിഞ്ഞോരാ
കൊച്ചുവെളുപ്പാന്‍ കാലത്ത്
പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി-
ക്കിടന്നുറങ്ങാനെന്തുരസം......!

കുളിര്‍കാ‍റ്റേറ്റാ മുറ്റത്ത്
കരിയിലകൂട്ടി തീപൂട്ടി
അതിന്റെചുറ്റും നിരന്നിരുന്നാ-
ത്തീകാഞ്ഞീടാനെന്തുരസം.....!!

അങ്ങനെതീകാഞ്ഞീടുമ്പോള്‍
കോപ്പയിലമ്മതരുന്നോരാ
കട്ടന്‍‌കാപ്പിനുണഞ്ഞുകുടിക്കാ-
നെന്തൊരുരുചിയാണെന്തുരസം......!

കുഞ്ഞിപ്പല്ലുകള്‍തേച്ചിട്ട്
വായില്‍ വെള്ളമൊഴിക്കുമ്പോള്‍
ഒട്ടും രസമില്ലയ്യോപിന്നെയി-
തെന്തുതണുപ്പോ...ഹൊ.ഹൊ..ഹോ..!

=======================================
ഈ കവിതയുടെ ബാക്കിവരികള്‍ ശ്രീലാല്‍ എഴുതിയിട്ടുണ്ട്.
ഇങ്ങനെ...... (with minor editing)
=======================================

ഇത്തിരിയെണ്ണേം തേച്ചിട്ട്
‍തോര്‍ത്തും സോപ്പുമെടുത്തിട്ട്
അച്ഛനൊടൊപ്പം പോയീടേണം
ചാരേയുള്ളകുളക്കരയില്‍.

മഞ്ഞുനനച്ചൊരുകല്പടവും
‘പുക‘പൊങ്ങുന്നൊരു തെളിനീരും
കൂത്താടുംചെറുപരല്‍മീനുകളും
കാണാനെന്തൊരു രസമെന്നോ !

കുളിരോലുന്നൊരു വെള്ളത്തില്‍
‍മടിയോടെന്‍ കാല്‍ തൊട്ടെന്നാല്‍
‍പടരും കുളിരെന്നുടലാകെ
മാറും മടിയൊരു ഞൊടിയിടയില്‍

ഈ കവിത മനോജ് പാടിയിരിക്കുന്നു ഇവിടെ

Tuesday, February 5, 2008

വാനില്‍ പാറാനെന്തുരസം

നീലവിരിച്ചൊരുമാനത്ത്
പഞ്ഞിയുടുപ്പുമണിഞ്ഞിട്ട്
പാറിനടക്കും വെണ്മുകിലേ
പോകുവതെങ്ങീ നേരത്ത്?

അങ്ങുകിഴക്കേമലനിരയില്‍
മാനം‌മുട്ടും കുന്നില്ലേ?
അവിടാണോ നിന്‍ കൊട്ടാരം?
മഴവില്‍ ചാര്‍ത്തിയ കൊട്ടാരം?

കാര്‍മുകില്‍കൊണ്ടുനടപ്പോരാ
വാര്‍മഴവില്ലതു വര്‍ണ്ണാഭം!
അതുപോലൊരു ചെറുമഴവില്ലീ-
പാവമെനിക്കും തരുമോ നീ?

ഉയരേ പാറിപ്പോകുമ്പോള്‍
താഴെക്കാഴ്ചകളെന്തെല്ലാം?
കാടും മേടും മലനിരയും
കാണാന്‍ ചേലോ ചങ്ങാതീ!

ചെല്ലക്കാറ്റുവരുന്നുണ്ടേ
മുകിലുകളൊത്തുകളിച്ചീടാന്‍
അവളോടൊപ്പംപോകുമ്പോള്‍
എന്നെക്കൂടെ കൂട്ടാമോ?

അമ്മുവിനുത്തരമേകാതെ
തെക്കന്‍‌കാറ്റിന്‍ ചുമലേറി
കാര്‍മ്മുകിലാടും മേടയതില്‍
പോയി മറഞ്ഞാ വെണ്മുകില്.











ഈ കവിത രേണു ആലപിച്ചിരിക്കുന്നത് ഇവിടെ കേള്‍ക്കാം